

ജസ്വന്ത്സിംഗ് ജിന്നയെ കണ്ടെത്തുമ്പോള്‍ എം.സി.എ. നാസര്‍
'ചരിത്രത്തെ വസ്തുനിഷ്ഠമായി വേണം വിലയിരുത്താന്‍. അപ്പോള്‍ പല മുന്‍വിധികളും മാറ്റേണ്ടി വരും. ധാരണകള്‍ പലതും തിരുത്തേണ്ടിവരും'^ബി.ജെ.പി നേതാവും മുന്‍സൈനികനുമായ ജസ്വന്ത്സിംഗ് എന്ന 'ചരിത്രകാരന്' നമ്മെ ഓര്‍മിപ്പിക്കുന്നു. അഞ്ചുകൊല്ലത്തെ ഗൃഹപാഠം നടത്തി മഹത്തായ ഒരു തിരുത്തല്‍പുസ്തകവും അദ്ദേഹം സമര്‍പ്പിച്ചിരിക്കുന്നു^'ജിന്ന^ഇന്ത്യ, വിഭജനം, സ്വാതന്ത്യ്രം'. ആഗസ്റ്റ് 17ന് തീന്‍മൂര്‍ത്തി ലൈബ്രറി ഓഡിറ്റോറിയത്തിലാണ് മുഹമ്മദലി ജിന്നയെക്കുറിച്ച ജീവചരിത്ര പുസ്തകത്തിന്റെ പ്രകാശനം നടന്നത്. സിംഗിന്റെ കൈയൊപ്പോടു കൂടിയ പുസ്തകം ഏറ്റുവാങ്ങാന്‍ ആദ്യം മുന്നില്‍ നിന്നവരില്‍ പാക് ഹൈക്കമീഷണര്‍ ശാഹിദ് മാലികും ഉണ്ടായിരുന്നു. തങ്ങളുടെ രാഷ്ട്രപിതാവിന്റെ നന്മകളെ വാഴ്ത്തി സംഘ്പരിവാര്‍ സഹയാത്രികനായ മുന്‍മന്ത്രി ജീവചരിത്രപുസ്തകം പുറത്തിറക്കുമ്പോള്‍ അത് ചരിത്രത്തിലെ 'ശ്രദ്ധേയമായ നീക്കം' തന്നെയാണെന്ന് ശാഹിദ് മാലിക് ആവേശം കൊണ്ടു. എന്നാല്‍ മാധ്യമപ്രവര്‍ത്തകരാല്‍ നിറഞ്ഞ പുസ്തകപ്രകാശന ചടങ്ങില്‍നിന്ന് അരുണ്‍ ജെയ്റ്റ്ലി ഉള്‍പ്പെടെ മുഴുവന്‍ ബി.ജെ.പി നേതാക്കളും വിട്ടുനിന്നതോടെ ഉറപ്പായിരുന്നു എന്തോ പന്തികേടുണ്ടെന്ന്. ഈ വിശുദ്ധരക്തത്തില്‍ പങ്കില്ലെന്നുറപ്പിക്കുകയായിരുന്നു അവര്‍. ജിന്നയുടെ ജീവചരിത്രരചന ജസ്വന്ത്സിംഗിനെ ബി.ജെ.പിയില്‍നിന്ന് പുറന്തള്ളുന്നതില്‍ കലാശിക്കുമ്പോള്‍ ചരിത്രത്തിന്റെ മറ്റൊരു ഐറണിയായി അതു മാറുന്നു. ശരിക്കും കലികാലം.
'മുഹമ്മദലി ജിന്നയുടെ രാഷ്ട്രീയ ജീവചരിത്രം എഴുതണമെന്നത് ഏറെക്കാലമായി എന്റെ ദാഹമായിരുന്നു. ഒരു ചിന്തയായി ഇത് വര്‍ഷങ്ങളായി എന്റെ മനസ്സിലുണ്ട്ു. 1999ല്‍ ആണ് അവസരം ഒത്തുവന്നത്. അന്നത്തെ പ്രധാനമന്ത്രി വാജ്പേയിക്കൊപ്പം ലാഹോറിലേക്കുള്ള ഐതിഹാസിക ബസ് യാത്രയില്‍ 'മിനാറെ പാക്കിസ്ഥാന്' സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ചു. (1940 മാര്‍ച്ച് 23ന് പാക്കിസ്ഥാന് എന്ന രാഷ്ട്രത്തിനു വേണ്ടി സര്‍വേന്ത്യാ മുസ്ലിംലീഗ് പ്രമേയം പാസാക്കിയ ലാഹോറിലെ ഇഖ്ബാല്‍ പാര്‍ക്കില്‍ അതിന്റെ സ്മരണക്കായി നിര്‍മിച്ച 60 മീറ്റര്‍ ഉയരമുള്ള ടവറാണ് മിനാറെ പാക്കിസ്ഥാന്). അവിടെനിന്ന് തിരിച്ചു പോരുമ്പോള്‍ ജിന്നയെക്കുറിച്ച് ഇന്ത്യയിലെ ഒരു രാഷ്ട്രീയ നേതാവും ഇതുവരെ ഒരു ജീവചരിത്രം എഴുതിയിട്ടില്ല എന്നത് എന്നെ അസ്വസ്ഥനാക്കി. ആ ശൂന്യത നികത്തണമെന്ന് എനിക്കു തോന്നി. എന്നാല്‍ 2004ല്‍ മാത്രമാണ് ഈ സംരംഭത്തിന് തുടക്കം കുറിക്കാന്‍ എനിക്ക് സാധിച്ചത്'.
ഇന്ത്യയിലെ ഇസ്ലാമികചരിത്രം മുതല്‍ പാക്കിസ്ഥാന് രൂപവത്കരണം വരെയുള്ള ചരിത്രസംഭവങ്ങളാണ് പരമാവധി സൂക്ഷ്മതയോടെ 669 പേജുകളുള്ള പുസ്തകത്തില്‍. ആധികാരികരേഖകളുടെ ബലത്തില്‍ സത്യസന്ധമായ ജിന്നാ വിലയിരുത്തലാണ് ഇതെന്ന് ജസ്വന്ത്സിംഗ് ഉറപ്പിച്ചുപറയുന്നു. ജിന്നയുടെ ജീവിതത്തിലൂടെ നടത്തുന്ന യാത്രയാണിത്. പുസ്തകത്തില്‍ സിംഗ് ഉറപ്പിച്ചുപറയുന്ന കാര്യങ്ങള്‍ ഇവയാണ്: ഒന്ന്, ഒട്ടേറെ ഗുണങ്ങള്‍ ഒത്തിണങ്ങിയ മഹാനായ നേതാവാണ് ജിന്ന. രണ്ട്, ഇന്ത്യാവിഭജനത്തിന് ജിന്നയെ പഴിക്കുന്നത് അന്യായമാണ്. മൂന്ന്, മുസ്ലിംതാല്‍പര്യങ്ങളോട് ചേര്‍ന്നുനില്‍ക്കുമ്പോഴും മതേതരവീക്ഷണത്തില്‍ നിന്ന് ജിന്ന വ്യതിചലിച്ചിരുന്നില്ല. നാല്, നെഹ്റുവും പട്ടേലും സ്വീകരിച്ച കേന്ദ്രീകൃതനയം വിഭജനത്തിന് വഴിയൊരുക്കി. അഞ്ച്, വിഭജനാനന്തര ഇന്ത്യയില്‍ ഏറ്റവും വലിയ വിലയൊടുക്കേണ്ടി വന്നത് മുസ്ലിംകളാണ്.
ആര്.എസ്.എസും ബി.ജെ.പിയും ഉയര്‍ത്തിപ്പിടിച്ച നിലപാടുകളെ പൊളിച്ചടുക്കുന്നിടത്താണ് പുസ്തകം ശ്രദ്ധിക്കപ്പെടുന്നത്. സംഘ്പരിവാറിന്റെ ആശയാടിത്തറയാണ് ഇവിടെ തകര്‍ന്നുവീഴുന്നത്. വഴിതിരിഞ്ഞ ഈ നടത്തം നാളിതു വരെയുള്ള കാവിപ്രചാരണത്തിന്റെ അടിത്തറയിളക്കാന്‍ ശക്തമാണ്്. ജസ്വന്തിന്റെ ജിന്നയെ അംഗീകരിച്ചാല്‍ പൊള്ളുന്ന കുറെ ചോദ്യങ്ങള്‍ക്ക് സംഘ്പരിവാര്‍ മറുപടി നല്‍കേണ്ടി വരും.ഇതൊഴിവാക്കാന്‍ നല്ലത് സിംഗിന്റെ ജിന്നയെ തള്ളിപ്പറയുകയാണ്. ജസ്വന്തിനെ പാര്‍ട്ടിയില്‍നിന്ന് പുറന്തള്ളുകയാണ്. മുഴുവന്‍ പരിവാര്‍സംഘടനകള്‍ക്കും വേണ്ടി രാജ്നാഥ്സിംഗ് ഈ ദൌത്യം നിര്‍വഹിക്കുകയും ചെയ്തു.
കാവിരാഷ്ട്രീയത്തിന്റെ ചരിത്രാഖ്യാനം വെച്ചുനോക്കുമ്പോള്‍ അഖണ്ഡഭാരതം വെട്ടിമുറിച്ചതിന്റെ ഒന്നാംപ്രതി മുഹമ്മദലി ജിന്ന തന്നെ. അദ്ദേഹം ദ്വിരാഷ്ട്രവാദം ഉയര്‍ത്തിയില്ലായിരുന്നെങ്കില്‍ ഇന്ത്യ വിഭജിക്കപ്പെടുമായിരുന്നില്ലെന്നും ഇവര്‍ പതിറ്റാണ്ടുകളായി മനസ്സില്‍ ഉറപ്പിച്ചു വാദിച്ചുവരുന്നു. 'പാക്കിസ്ഥാന് കിട്ടിയ സ്ഥിതിക്ക് മുസ്ലിംകള്ക്ക് ഇന്ത്യയില്‍ ഇനിയെന്തു കാര്യം' എന്ന കാവി മുരള്ച്ചക്ക് ആക്കം പകരുന്നതും ഇതേ വികലനിലപാട് തന്നെ. ജിന്ന കഴിഞ്ഞാല്‍ ഗാന്ധിജിയിലും നെഹ്റുവിലുമാണ് സംഘ്പരിവാര്‍ അഖണ്ഡഭാരത നഷ്ടത്തിന്റെ പ്രേരണാകുറ്റം ചാര്‍ത്തുന്നത്. എന്നാല്‍ ജസ്വന്തിന്റെ പുസ്തകം ഈ പട്ടിക തലകീഴ്മേല്‍ മറിക്കുകയാണ്. അതുപ്രകാരം പാക് പിറവിയുടെ ഒന്നാം പ്രതി നെഹ്റുവും രണ്ടാം പ്രതി സര്‍ദാര്‍ പട്ടേലുമാണ്. ആദ്യത്തേത് സഹിക്കാം. എന്നാല്‍ പട്ടേലിനെ സ്പര്‍ശിച്ചാല്‍ കാവിസംഘം വെറുതെയിരിക്കില്ല. 'ഇന്ത്യ കണ്ട മികച്ച ദേശീയവാദിയും ധൈര്യശാലി'യുമാണ് രാജ്നാഥ്സിംഗിന്റെ ഭാഷയില്‍ സര്‍ദാര്‍ പട്ടേല്‍. ഗുജറാത്തില്‍ അദ്ദേഹം ദേശീയതയുടെ നിറപ്രതീകമാണ്. പട്ടേലിന്റെ പുനരവതാരമാകാനുള്ള മല്‍സരത്തിലാണ് നരേന്ദ്രമോഡി പോലും.'ഛോട്ടാസര്‍ദാര്‍' എന്ന് അനുയായികള്‍ വിളിക്കുമ്പോള്‍ ആ മുഖത്തെ ആവേശം കാണേണ്ടതു തന്നെ.
ജസ്വന്ത് സിംഗിന്റെ ഉള്ളില്‍ പൊടുന്നനെ ജിന്നാപ്രണയം വന്നുകൂടിയതിന്റെ താല്പര്യം തല്ക്കാലം മാറ്റിവെക്കുക. വൈകിയാണെങ്കിലും ചരിത്രത്തിന്റെ നേര്‍വായന നടത്താനുള്ള ഭാഗികമായ സത്യസന്ധതയെങ്കിലും പുലര്‍ത്തുന്നു എന്നതാണ് പുസ്തകത്തെ വേറിട്ടുനിര്‍ത്തുന്ന ഘടകം. ഭാവി ഇന്ത്യയില്‍ ഭൂരിപക്ഷത്തിന്റെ നുകത്തിനു കീഴില്‍ മുസ്ലിംകള് അകപ്പെടുമെന്ന ഭീതി ജിന്നയെ സമ്മര്‍ദ രാഷ്ട്രീയവുമായി രംഗത്തുവരാന്‍ പ്രേരിപ്പിച്ചെന്നാണ് സിംഗ് പറയുന്നത്.അഖണ്ഡഭാരതം സ്വപ്നം കണ്ടവര്‍ വിഭജനത്തില്‍ വഹിച്ച കൃത്യമായ പങ്കും ജസ്വന്ത് സിംഗിന് ഗവേഷണവിഷയമാക്കാം. ബ്രിട്ടീഷുകാരുമായി കൈകോര്‍ത്ത് ജിന്ന പ്രത്യേകരാഷ്ട്രം സ്വന്തമാക്കിയെന്ന ധാരണയും സിംഗ് തിരുത്തുന്നു. അതിലൂടെ ഗാന്ധിജിയും ജിന്നയും കുറ്റവിമുക്തരാക്കപ്പെടുകയാണ്. ഹിന്ദു^മുസ്ലിം മൈത്രിയുടെ പ്രതീകങ്ങളായി ഇരുവരും മാറുന്നു. അഭിപ്രായ ഭിന്നതകളുണ്ടെങ്കിലും ഗാന്ധിജിക്കും ജിന്നക്കും നല്ല ബന്ധം നിലനിര്‍ത്താനായതിന്റെ തെളിവുകളും പുസ്തകത്തില്‍ ധാരാളമായുണ്ട്.
ലിബറല്‍ ചിന്താഗതിയും ആധുനിക ജീവിതവും കൈക്കൊണ്ട ജിന്നയുടെ ഇന്ത്യന്‍പ്രതിബദ്ധത പുസ്തകം ശക്തമായി വരച്ചുകാട്ടുന്നു. കോണ്‍ഗ്രസിനുള്ളില്‍ മാത്രമല്ല, മുസ്ലിംലീഗ് വേദികളിലും ജിന്ന മതേതരവ്യക്തിത്വം തന്നെയാണ് ഉയര്‍ത്തിപ്പിടിച്ചത്. 1924 മെയ് 24ന് ലാഹോറില്‍ ചേര്‍ന്ന സര്‍വേന്ത്യാ മുസ്ലിംലീഗിന്റെ പതിനഞ്ചാം സെഷനില്‍ നടത്തിയ അധ്യക്ഷ പ്രഭാഷണത്തില്‍ ജിന്ന പറഞ്ഞു: 'ഭാവിഫലം നന്മയോ തിന്മയോ എന്തു തന്നെയാകട്ടെ. ഇതേ ആവേശത്തില്‍ നമ്മുടെ പ്രവര്‍ത്തനങ്ങളുമായി മുന്നേറണമെന്ന് ഞാന്‍ ഉണര്‍ത്തുന്നു. പല അബദ്ധങ്ങളും സംഭവിച്ചു. വിഡ്ഢിത്തങ്ങള്‍ പലത് നടന്നു. അതിനിടയില്‍ ചില നല്ല കാര്യങ്ങളും നേടാനായി. ഇന്ത്യക്ക് പൂര്‍ണസ്വരാജ് നേടാനുള്ള തുറന്ന പ്രസ്ഥാനത്തിന്റെ ക്രെഡിറ്റ് സ്വന്തമാക്കുകയെന്നതായിരിക്കണം നമ്മുടെ ലക്ഷ്യം'. ജിന്ന ഇത്രകൂടി പറഞ്ഞു: ഹിന്ദുക്കളും മുസ്ലിംകളും തമ്മിലുള്ള രാഷ്ട്രീയ ഐക്യമായിരിക്കണം സ്വരാജിന്റെ ആത്യന്തിക ലക്ഷ്യം. രണ്ടു വിഭാഗങ്ങളും ഒരുമിച്ചു നില്‍ക്കാനും പരസ്പരവിശ്വാസം ഊട്ടിയുറപ്പിക്കാനും കഴിയാതെ വരുന്നതാണ് വിദേശഭരണം തുടരാന്‍ വഴിയൊരുക്കുന്നത്'
രാജ്യത്തിന്റെ വിശാലതാല്പര്യം ഉള്‍ക്കൊള്ളാന്‍ നേതൃത്വത്തിന് കഴിയാതെ വരുമ്പോള്‍ എന്തു സംഭവിക്കും എന്നതിന്റെ കൂടി തെളിവാണ് വിഭജനം. 'എപ്പോഴും സ്വാതന്ത്യ്രവും ഐക്യവും ഉദ്ഘോഷിക്കുന്നവര്‍ പ്രശ്നപരിഹാരത്തിനുള്ള അര്‍ഥപൂര്‍ണമായ നടപടിയൊന്നും നിര്‍ദേശിക്കാത്തവരാണ്. നീതിയും തുല്യതയും മാത്രമാണ് ഞങ്ങള്‍ കാംക്ഷിക്കുന്നത്. ഹിന്ദുക്കളും മുസ്ലിംകളും തമ്മിലുള്ള പ്രശ്നം തീര്‍ക്കാന്‍ കഴിഞ്ഞാല്‍ ഉത്തരവാദിത്തമുള്ള ഒരു സര്‍ക്കാറിന്റെ പകുതി ജോലി കഴിഞ്ഞു'
ഒരു കൂട്ടര് അടിമകളും മറുവിഭാഗം ജേതാക്കളുമായിരിക്കെ, കാര്യങ്ങള്‍ മുന്നോട്ടു പോകില്ലെന്നും ഒരിക്കല്‍ ജിന്ന ഉണര്‍ത്തി. ഒടുവില്‍ അതുതന്നെ സംഭവിച്ചു^വേദനിപ്പിക്കുന്ന ഇന്ത്യാ വിഭജനം. രാജ്യം വെട്ടിമുറിച്ചതിന്റെ പൊള്ളുന്ന വേദനകള്‍ പങ്കുവെക്കേണ്ടി വന്നവര്‍ ഇന്നും അങ്ങനെതന്നെ കഴിയുന്നു. സ്വാതന്ത്യ്രത്തിന്റെ ആഘോഷത്തിനു മേല്‍ കരിനിഴല്‍ വീഴ്ത്തി വര്‍ഗീയ കലാപങ്ങളുടെ പരമ്പരയായിരുന്നു അരങ്ങേറിയത്. ദല്‍ഹിയില്‍ അധികാര രാഷ്ട്രീയത്തിന്റെ അസ്തിവാരം ഉറപ്പിക്കാനുള്ള ആവേശത്തിലായിരുന്നു ഒരു വിഭാഗം നേതാക്കള്‍. തെരുവുകളില്‍ അടിഞ്ഞു കൂടിയ കബന്ധങ്ങള്‍ കണ്ട് വിറങ്ങലിച്ചു നില്‍ക്കുകയായിരുന്നു ഗാന്ധിജിയും മറ്റും. ഒരു രാജ്യത്തിന്റെ ദുര്‍വിധിയുടെ നാളുകള്‍.
വിഭജനാനന്തര ഇന്ത്യയില്‍ മുസ്ലിം സമൂഹം നേരിട്ട പരാധീനതകളും ദുരിതങ്ങളും വിവരിച്ച് ജസ്വന്ത് സിംഗ് സങ്കടം കൊള്ളുന്നു. ഇന്ത്യ വിഭജിക്കപ്പെട്ടിരുന്നില്ലെങ്കില്‍ മുസ്ലിംകളുടെ സ്ഥിതി ഏറെ മെച്ചപ്പെട്ടതാകുമായിരുന്നു^സിംഗ് പറയുന്നു. ഇന്ത്യന്‍ മുസ്ലിംകളുടെ ദുരിതപര്‍വത്തിന് തന്റെ പാര്‍ട്ടിയും അതിന്റെ ആശയാടിത്തറയും വഹിച്ച പങ്കിനെക്കുറിച്ച് ജസ്വന്ത് സിംഗ് കുറ്റകരമായ മൌനം പാലിക്കുകയാണ്. പതിറ്റാണ്ടുകളായി മുസ്ലിംസമൂഹത്തെ വേട്ടയാടുന്ന രാഷ്ട്രീയസമീപനത്തിന്റെ ആനുകൂല്യം പറ്റിയാണ് ജസ്വന്ത്സിംഗ് കേന്ദ്രമന്ത്രി വരെ എത്തിയത്. സവര്‍ക്കറും മറ്റും ആവിഷ്കരിച്ച വിഷലിപ്തമായ വര്‍ഗീയ സമീപനത്തിന്റെ രാഷ്ട്രീയമാണ് ഇന്നും ബി.ജെ.പി കൊണ്ടാടുന്നതും. ദേശീയ പോരാട്ടത്തിന്റെ നല്ല നാളുകളെപ്പോലും വര്‍ഗീയവത്കരിച്ച് ശത്രുവിന്റെ താല്പര്യങ്ങള്ക്ക് കൈയൊപ്പ് ചാര്‍ത്തുകയായിരുന്നല്ലോ ഇവര്‍.
വിഭജനത്തിനും പതിറ്റാണ്ടുകള്‍ക്കു മുമ്പെ മുസ്ലിംകളെ വേട്ടയാടാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു. ദേശീയവാദിയായ ജിന്ന എന്തുകൊണ്ട് പാക്വാദത്തിലേക്ക് വഴിമാറിയെന്ന ചോദ്യം പ്രധാനമാണ്. ഇതിന് വ്യക്തമായ സൂചനകള്‍ നല്കുന്ന ജസ്വന്ത് പക്ഷേ, അക്കാര്യം കോണ്‍ഗ്രസ് നേതൃത്വത്തിന്റെ മാത്രം തലയില്‍ കെട്ടിവെച്ച് ഒഴിഞ്ഞുമാറുകയാണ്. സ്വാതന്ത്യ്രാനന്തര ഇന്ത്യയില്‍ മുസ്ലിംകള് അകറ്റപ്പെട്ടതിലും സിംഗ് പരിതപിക്കുന്നു. ഹിന്ദു മഹാസഭയും ആര്.എസ്.എസും അതിനു മുമ്പെ തന്നെ ഈ വിഭാഗത്തെ ക്രൂരമായി അകറ്റാനും വിദ്വേഷപ്രചാരണത്തിലൂടെ ഒറ്റപ്പെടുത്താനും ശ്രമിച്ച കാര്യം സിംഗിന് അറിയാത്തതല്ല. അത്തരം ചരിത്രരേഖകളൊന്നും ജസ്വന്ത് സിംഗിന്റെ പുസ്തകത്തില്‍ ഇടംപിടിച്ചിട്ടുമില്ല. എന്തായാലും വിഭജനത്തോട് മാത്രം അതിനെ ചേര്‍ത്തുകെട്ടുന്നത് അനീതിയാണ്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ മാത്രമല്ല ന്യൂനപക്ഷത്തെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചത്. ആസൂത്രിതമായിരുന്നു പല കേന്ദ്രങ്ങളില്‍ നിന്നു നടന്ന നീക്കങ്ങളത്രയും. ഇന്ത്യന്‍ മുസ്ലിം സ്ഥിതി പട്ടികജാതി^വര്‍ഗത്തേക്കാള്‍ ദുരിതപൂര്‍ണമാണെന്ന് ആറു പതിറ്റാണ്ടിന്റെ ചരിത്രം പഠിച്ച് സച്ചാര്‍ കമീഷന് വരച്ചിടുമ്പോള്‍ ഇന്ത്യന്‍ രാഷ്ട്രീയനേതൃത്വവും ആറു പതിറ്റാണ്ടിന്റെ സാമൂഹികപരിസരവും തന്നെയാണ് ഒന്നാം പ്രതികള്‍.
വൈരുധ്യം അതല്ല. അദ്വാനിയുടെ ഉള്ളിലുമുണ്ടായിരുന്നു ഒരു ജിന്നപ്രേമം. 2005ല്‍ ജിന്നയോടുള്ള അനുഭാവം അദ്വാനി തുറന്നു പ്രകടിപ്പിച്ചതുമാണ്. 2005 ജൂണില്‍ കറാച്ചി സന്ദര്‍ശിച്ച നേരത്താണ് അത് പുറത്തുവന്നത്. ഹിന്ദു^മുസ്ലിം ഐക്യത്തിന്റെ അംബാസഡറായിരുന്നു ജിന്നയെന്ന് അന്ന് അദ്വാനി പറഞ്ഞു. 1947 ആഗസ്റ്റ് 11ന് പാക് ഭരണഘടനാ അസംബ്ലിയില്‍ ഒരു സെക്കുലര്‍ സ്റ്റേറ്റിന്റെ സുദൃഢമായ പ്രഖ്യാപനമായിരുന്നു ജിന്ന നടത്തിയതെന്നുകൂടി വ്യക്തമാക്കാന്‍ അദ്വാനി മറന്നില്ല. ബി.ജെ.പി പ്രസിഡന്റ് കൂടിയായ അദ്വാനിയുടെ വാക്കുകള്‍ പാര്‍ട്ടിക്ക് ദഹിച്ചില്ല. 2005 ജൂണില്‍ പാര്‍ട്ടി ജിന്നയോടുള്ള നയം വ്യക്തമാക്കുമാറ് പ്രമേയം പോലും പാസാക്കി: 'ജിന്നയുടെ നിലപാടുകള്‍ എന്തായിരുന്നാലും അദ്ദേഹം സ്ഥാപിച്ച രാഷ്ട്രം മതാത്മകം തന്നെയായിരുന്നു. ഹിന്ദുക്കള്‍ക്കും മുസ്ലിംകള്ക്കും വെവ്വേറെ രാഷ്ട്രം എന്ന ആശയംതന്നെ ബി.ജെ.പി അംഗീകരിക്കുന്നില്ല. ജിന്ന ആവിഷ്കരിച്ച, ബ്രിട്ടീഷുകാര്‍ പിന്തുണച്ച വര്‍ഗീയാടിസ്ഥാനത്തിലുള്ള ഇന്ത്യാവിഭജനത്തോട് പാര്‍ട്ടിക്ക് എന്നും എതിര്‍പ്പായിരുന്നു'.
അഖണ്ഡ ഭാരതം സാക്ഷാത്കരിക്കാതെ സമാധാനവും സാധാരണനിലയും പുനഃസ്ഥാപിക്കാന്‍ കഴിയില്ല എന്നാണ് ഇന്നും ആര്.എസ്.എസ് നേതൃത്വം ഉറച്ചു വിശ്വസിക്കുന്നത്. പാക്കധീന കശ്മീര്‍ മാത്രമല്ല, പാക്കിസ്ഥാനും ബംഗ്ലാദേശും പിടിച്ചടക്കി ഇന്ത്യയുടെ വിപുലീകരണം സാധിക്കണമെന്നു പറയാനും സംഘ് നേതാക്കള്‍ക്ക് മടിയില്ല. എന്നാല്‍, തെരഞ്ഞെടുപ്പില്‍ സംഭവിച്ച തിരിച്ചടി ബി.ജെ.പിയുടെ ദിശാബോധം നഷ്ടപ്പെടുത്തിയിരിക്കുന്നു. ജസ്വന്ത് സിംഗിനെ പടിക്കു പുറത്താക്കിയതു കൊണ്ടോ 'ചിന്തന്‍ ബൈഠക്' കൊണ്ടോ മാത്രം പരിഹരിക്കാന്‍ കഴിയുന്നതല്ല ഈ ദിശാനഷ്ടം. ഇന്ത്യയെ, ഇവിടെയുള്ള വിവിധ ജനവിഭാഗങ്ങളെ ഒന്നായി കാണുന്ന വിശാല മനോഭാവം ഇന്നും പാര്‍ട്ടിക്ക് അന്യമാണ്. അന്യതാബോധവും ഒറ്റപ്പെടുത്തലും അവഗണനയും പേറുന്ന സാഹചര്യമാണ് ഒഴിവാക്കപ്പെടേണ്ടത്.ജസ്വന്ത് സിംഗ് പറഞ്ഞതു പോലെ മുന്‍വിധികള്‍ തിരുത്താതെ പറ്റില്ല.ജിന്നയുടെ കാര്യത്തില്‍ മാത്രമല്ല ഇതു വേണ്ടത്്. ചരിത്രം മാത്രമല്ല വര്‍ത്തമാനവും ഏറെ പ്രധാനമാണ്.
